ചാക്കോയും മരണവും.....

26 March 2008

ഞാന്‍ മരിച്ചു !!



ഈ ഞാനെന്നു വച്ചാല്‍ ഒരു പേരൊക്കേ വേണ്ടേ ?



x or y ?



ഏയ്‌; അതു ശരിയാകില്ല...ശരിയായ പേരില്‍ തനൈ അറിയട്ടെ.



ചാക്കോ - പുത്തന്‍പുരക്കല്‍ ചാക്കോ- അങ്ങനെ ചാക്കോ എന്ന (വയസ്സ്‌ 32, അഞ്ച്‌ ഏക്കര്‍ സ്ഥലം, ഒരു ഭാര്യ (?) രണ്ട്‌ മക്കള്‍ എന്നിവ സ്വന്തക്കാരനായുള്ള) ഈ ഞാന്‍ മരിച്ചു.



മരണം രാവിലെ 7.35-നായിരുന്നു. പ്രഭാതത്തിലെ ദില്ലി വാര്‍ത്തകള്‍ക്ക്‌ ശേഷം. അതുവരെ മരണത്തെ ഞാന്‍ തടഞ്ഞുനിര്‍ത്തി. ഒരു ദിവസത്തെ വാര്‍ത്തകളറിയാതെ എങ്ങനെ ചാകും ? ചത്തുകഴിഞ്ഞാലും ഒരു മന:സമാധാനം ഒക്കെ വേണ്ടേ.....?



അല്ലെങ്കില്‍ അമേരിക്ക ഇറാക്കില്‍ എത്ര ബോംബ്‌ പൊട്ടിച്ചു, അച്ചുമാമനോ അതോ പിണറായിയോ അങ്കം ജയിച്ചത്‌, സച്ചിന്‍ തന്റെ 50th സെഞ്ചുറി അടിച്ചോ.....? ഇങ്ങനെ പോകും പെട്ടിയില്‍ കിടന്നുള്ള എന്റെ ചിന്തകള്‍..... അതുകൊണ്ടാണ്‌ മരണത്തെ 7.35 വരെ തടഞ്ഞുനിര്‍ത്തിയത്‌.



9 മണിയുടെ ദൂരദര്‍ശന്‍ ന്യൂസ്‌ കൂടി കാണണമെന്നുണ്ടായിരുന്നു; അതിച്ചിരി കടന്ന ആശയായതുകൊണ്ട്‌ അങ്ങ്‌ ഒഴിവാക്കി.......



ആദ്യം അറിഞ്ഞത്‌ എന്റെ ഭാര്യ ആണ്‌. നെറ്റിചുളിക്കേണ്ടാ...., ഞാന്‍ താലി കെട്ടിയ, ഇന്നു മുതല്‍ മരണം വരെ എന്ന്‌ വിശുദ്ധ ബൈബിള്‍ മുബാകെ സത്യം ചെയ്ത്‌, കൈ പിടിച്ച്‌ ഞാന്‍ കൂട്ടികൊണ്ട്‌ വന്ന എന്റെ സ്വന്തം ഭാര്യ തന്നെ.



ദിനചര്യുടെ ആദ്യപടിയെന്നവണ്ണം തന്റെ കണവന്‌ കട്ടന്‍ കാപ്പിയുമായി വന്നതാണ്‌ കണവി. പതിവിന്‌ വിപരീതമായി ആബറന്നോന്‍ കണ്ണു രണ്ടും തുറിച്ച്‌, വാ അടച്ച്‌ കിടക്കുന്നു. എന്നും കണികാണുന്നത്‌ ഈത്ത ഒലിച്ച പാടുകളോടെ പൊളിച്ച വായുമായി കിടക്കുന്ന കണവനെയാണ്‌.



ക്ഷണം വാര്‍ത്ത നാട്ടുകാര്‍ അറിഞ്ഞു. കാരണം പെബറന്നോത്തിയുടെ പെരുബറ പോലുള്ള നെഞ്ചത്തടി ശബ്ദം പറബില്‍ ഭൂമികുലുക്കം എന്ന്‌ വിചാരിച്ച്‌ നാട്ടുകാര്‍ ഓടികൂടി....കേട്ടവര്‍ കേട്ടവര്‍ മൂക്കത്ത്‌ വിരല്‍ വച്ചു.



'എന്തു നല്ല ചെറുപ്പക്കാരനായിരുന്നു!!! ഇതാ പറയുന്നത്‌ ദൈവത്തിന്‌ കണ്ണ്‌ കാണില്ല എന്നു്‌ '.



ഇനി ഒരു പത്തു ഓണം കൂടി ഉണ്ണാന്‍ തയ്യാറായി കുഴിയിലേക്കു്‌ കാലും നീട്ടിയിരിക്കുന്ന അമ്മായിയമ്മമാരെ നോക്കി മരുമക്കള്‍ പറഞ്ഞു.



പള്ളിയില്‍ ഒറ്റയും പെട്ടയും മണി അടിച്ചു...ആളുകള്‍ ഓടിക്കൂടി...അവരോടായി വികാരിയച്ചന്‍ പറഞ്ഞു;



"പുത്തന്‍പുരക്കല്‍ ചാക്കോ, കര്‍ത്താവില്‍ വിലയം പ്രാപിച്ചിരിക്കുന്ന വിവരം വ്യസന സമേതം അറിയിക്കുന്നു".



എന്റെ മരണവാര്‍ത്തയറിഞ്ഞ്‌ കുറച്ച്‌ പേര്‍ ഞെട്ടും എന്നെനിക്കുറപ്പുണ്ടായിരുന്നു.



ഞെട്ടി; ആദ്യം ഞെട്ടിയത്‌ എന്റെ അമ്മായിയപ്പനാണ്‌.!!



നെറ്റിചുളിക്കേണ്ടാ, എന്റെ ഭാര്യ തെയ്യാമയുടെ അപ്പന്‍!!! മകള്‍ വിധവ ആയതുകൊണ്ടല്ല, ആരും അറിയാതെ അബതിനായിരം രൂപ മരുമകനു്‌ കൊടുത്തിരുന്നു. സ്വന്തം മകള്‍ തെയ്യാമ പോലും സംഗതി അറിഞ്ഞിട്ടില്ല. തന്റെ അബതിനായിരവും അതിന്റെ പലിശയും വെള്ളത്തിലായല്ലോ എന്റെ കര്‍ത്താവെ എന്നോര്‍ത്ത്‌ അവറാന്‍ (അമ്മായിയപ്പന്റെ പേരാണ്‌ കേട്ടോ...നാട്ടുകാര്‍ വിളിക്കുന്നത്‌ എരപ്പനവറാന്‍- ഞാനങ്ങനെ വിളിക്കുന്നത്‌ ശേലുകേടല്ലയോ....?) ആദ്യത്തെ അടി ചങ്കിന്‌ തന്നെ കൊടുത്തു.



വിവരം അറിയിച്ച്‌ ചെന്നവര്‍ പരസ്പരം പറഞ്ഞു,



" എന്ത്‌ സ്നേഹമുള്ള അമ്മായിയപ്പന്‍ !!!"



ഇനി വീട്ടിലേക്ക്‌ തന്നെ മടങ്ങി വരാം. ഒട്ടുമിക്ക ബന്ധുക്കളും തന്നെ വന്നെത്തിയിരിക്കുന്നു. തലക്കിലിരിക്കുന്ന സാബ്രാണിയുടെ മണം എനിക്കത്ര പിടിക്കുന്നില്ല. ഇവന്മാര്‍ക്ക്‌ ഇത്തിരി വിലകൂടിയത്‌ മേടിച്ച്‌ വയ്ക്കാന്‍ മേലേ....?



പുറത്ത്‌ മരണ ഒപ്പീസ്‌ തകര്‍ത്തടിക്കുന്നു. ഒപ്പം കട്ടന്‍ ചായ വിതരണവും. ചെറുപ്പക്കാര്‍ കയ്യാലപുറത്തിരുന്ന്‌ ക്ഷണികമായ മനുഷ്യജീവിതത്തേക്കുറിച്ച്‌ ചര്‍ച്ച നടത്തുന്നു. എന്റെ സ്നേഹിതരും, സമപ്രായക്കാരും ഞാന്‍ ചെയ്ത ഓരോ കാര്യങ്ങളും എണ്ണിപറഞ്ഞ്‌ ഇരിക്കുന്നു;



എല്ലാം നല്ല കാര്യങ്ങളാണേ......!!! അല്ല, മോശം കാര്യങ്ങളൊന്നും വെളിച്ചത്ത്‌ ചെയ്തിട്ടില്ല....അതാ പറയുന്നത്‌ അര്‍ദ്ധരാത്രിക്ക്‌ സൂര്യനുദിക്കണമെന്ന്‌.....



പ്രായമായവരോ ഇന്ന്‌ ഞാന്‍ നാളെ ആര്‌ എന്നോര്‍ത്ത്‌ ആകുലപ്പെട്ടുകൊണ്ട്‌ താലത്തില്‍ കൊണ്ടുവച്ച മുറുക്കാന്‍, പുകയിലാദികള്‍ ഒരു ദാഷിണ്യവും കൂടാതെ ഓസില്‍ വായിലേക്കിടുന്നു.



എന്റെ രണ്ട്‌ തങ്കകുടങ്ങള്‍ സയാമീസ്‌ ഇരട്ടകളേപ്പോലെ കെട്ടിപ്പിടിച്ച്‌ ഉറങ്ങുന്നു. മരണം വരെ നോക്കിക്കൊള്ളാം എന്ന്‌ ഉറപ്പ് കൊടുത്ത്‌ താലികെട്ടികൊണ്ടുവന്ന എന്റെ സ്വന്തം ഭാര്യ എന്റെ തലക്കല്‍ തലയില്‍ കൈയും കൊടുത്തിരിക്കുന്നു.



ഞാനോ.....ഞാന്‍ എവിടെ എല്ലാം കണ്ടുകൊണ്ടും, കേട്ടുകൊണ്ടും, അറിഞ്ഞുകൊണ്ടും അനങ്ങാനാവാതെ, പ്രതികരിക്കാനാവാതെ വാഴത്തടിപോലെ വെള്ളവിരിപ്പിനടിയില്‍ കിടക്കുന്നു.....ശവമായി.....



© saboose



Read more...

ഗര്‍ഭം ഉണ്ടാകുന്നത് എങ്ങനെ........?


ഗര്‍ഭം ഉണ്ടാകുന്നത്‌ എങ്ങനെ..... ?

എങ്ങനെ.....?

അവള്‍ തലപുകഞ്ഞാലോചിച്ചു. പക്ഷെ ഒരെത്തും പിടിയും കിട്ടുന്നില്ല.

ചേച്ചി സുശീല ഗര്‍ഭണിയാണ്‌. വല്ല്യേച്ചി സരളയാണങ്കില്‍ മൂന്നുവട്ടം ഗര്‍ഭണിയായി !!! ഏട്ടന്റെ ഭാര്യ ഗായത്രിയും ഗര്‍ഭണിയാണ്‌.



അയലോക്കത്തെ പെണ്ണുങ്ങളെല്ലാം ഗര്‍ഭണികളാകുന്നു. എന്നിട്ടും താന്‍ മാത്രം എന്തുകൊണ്ട്‌ ഗര്‍ഭണിയാകുന്നില്ലാ..... ?



"ഞാനും ഗര്‍ഭണിയായിരുന്നെങ്കില്‍..!!"



അവള്‍ ആശിച്ചു.... എങ്കില്‍ ഗായത്രി ചേച്ചിക്ക്‌ കൊണ്ടുവരുന്നതുപോലെ മുന്തിരിയും, ആപ്പിളും തനിക്കും കൊണ്ടുവന്നേനെ.....ഓക്കനിക്കുബോള്‍ പുറം തിരുമ്മാന്‍ അമ്മ ഓടിവന്നേനെ..!!



ഇവിടെ താന്‍ വല്ലപ്പോഴും ഒന്ന്‌ ശര്‍ദ്ദിച്ചാല്‍ ആരും ഒന്ന്‌ തിരിഞ്ഞുനോക്കുകപോലുമില്ല; പിന്നെ ഒരു തിമിട്ടും



"കണ്ടെതെല്ലാം വെട്ടിവിഴുങ്ങിയിട്ട്‌ ഓരോന്ന്‌ ഒപ്പിച്ച്‌വെക്കും..... "



എത്ര ചിന്തിച്ചിട്ടും ഒന്ന്‌ മാത്രം അവള്‍ക്ക്‌ മനസിലാകുന്നില്ല; എങ്ങനെയാണ്‌ ഒന്ന്‌ ഗര്‍ഭണിയാകുക.....? അതു മാത്രം അവള്‍ക്ക്‌ അറിയില്ല. പക്ഷെ വയര്‍ വീര്‍ത്താല്‍ പെണ്ണുങ്ങള്‍ ഗര്‍ഭണിയാണന്ന്‌ അവള്‍ക്കറിയാം.



"അപ്പോള്‍ വയര്‍ ഉന്തിയ ആണുങ്ങളോ....?"-



അതും അവള്‍ ചിന്തിച്ചിട്ടുണ്ട്‌. പക്ഷെ അവര്‍ക്ക്‌ ഗര്‍ഭം ഉണ്ടാകില്ലന്ന്‌ അവള്‍ക്കറിയാം. അമ്മയോട്‌ പറഞ്ഞാലോ.....? തനിക്കും ഗര്‍ഭണിയാകണമെന്ന്‌..... ?




© saboose


Read more...

ആത്മഹത്യാ മുനമ്പ്.....


ഒരു വാഹനം കൂടി കയറ്റം കയറി വരുന്നു.....വെളിച്ചം കണ്ട്‌ പെട്ടിക്കച്ചവടക്കാരന്‍ ഉത്സാഹത്തിലായി...ചെറിയൊരു കോള്‌ ഒത്തിട്ടുണ്ട്‌. അയാള്‍ കെടാറയ തീ ഒന്നുകൂടി ഉന്തിവച്ചു.



അയാള്‍ അതുവരെ നിരാശനായിരുന്നു. കാരണം കുറച്ചു ദിവസങ്ങളായി രാത്രിയില്‍ ഒരു കച്ചവടവും നടന്നിട്ടില്ല. അല്ലാ... ഈ ഓണംകേറാമൂലയിലൂടെ ആര്‌ വരുവാനാണ്‌.....? എന്ത്‌ കാണാന്‍....?



എത്ര പേര്‍ കാണും അതിനകത്ത്‌...? ഒന്ന്‌..., രണ്ട്‌ അതോ നാല്‌...? അയാള്‍ ഓരോ മന:കോട്ടകള്‍ കെട്ടിത്തുടങ്ങി...ദിവസങ്ങളായി വെള്ളം കണാതിരുന്ന ചായക്കറ പിടിച്ച ഗ്ളാസ്സുകള്‍ തട്ടത്തിലേക്ക്‌ എടുത്ത്‌ വച്ചപ്പോഴേക്കും ആ വാഹനം ഒരു ഇരുബലോടെ അയാളില്‍ നിന്നും അല്‍പ്പം മുന്‍പോട്ട്‌ മാറി നിന്നു..



"ദൈവമേ ...ന........ "



പകുതി മനസ്സില്‍ പറഞ്ഞതേയുള്ളു, നിറുത്തിയതിനേക്കാള്‍ കൂടുതല്‍ ഇരുബലോടെ ആ വാഹനം മുന്‍പോട്ടെടുത്തു - മുന്‍പില്‍ മറ്റേതോ ഒരു ലക്ഷ്യം ഉള്ളതുപോലെ...



"ഓരോ മറ്റവന്‍മാര്‍ വന്നുകൊള്ളും, മനുഷ്യനെ മെനക്കെടുത്താന്‍. അവന്‍മാര്‍ ഒരുകാലത്തും ഗതിപിടിക്കൂലാ.... "



ഒരു കച്ചവടം നഷ്ടമായതിന്റെയും, ഉറക്കം നഷ്ട്ടപ്പെട്ടതിന്റെയും സങ്കടത്തില്‍ അയാള്‍ പറഞ്ഞ്‌ തീരുന്നതിന്‌ മുന്‍പ്‌ കുറച്ച്‌ മുന്‍പിലുള്ള ആ അത്യഗാതമായ കൊക്കക്‌ മുന്‍പില്‍ ആ വാഹനം ഒന്നു നിന്നു - പ്രാര്‍ത്ഥിക്കാനെന്നവണ്ണം, മുന്‍പോട്ട്‌ പോകണമോ വേണ്ടയോ എന്ന്‌ ചിന്തിക്കനെന്നവണ്ണം. പിന്നെ എന്തോ ഒരുറച്ച തീരുമാനം എടുത്തിട്ടെന്നവണ്ണം ആ വാഹനം അന്ന്‌ വരെ ആരും കണ്ടിട്ടില്ലാത്തതും, കടന്നുചെല്ലാത്തതുമായ അത്യഗാതത്തിലേക്ക്‌ കൂപ്പുകുത്തി, അതിലിരിക്കുന്ന ആള്‍ക്കരോടൊപ്പം.



- അതായിരുന്നു ആദ്യത്തെ സംഭവം.



അയാള്‍ അലറിക്കരഞ്ഞു. പക്ഷെ സമീപപ്രദേശത്തൊന്നും ജനവാസമില്ലാത്തതിനാല്‍ അയാളുടെ നിലവിളി നിഷ്‌ഫലമായി. ആ പ്രേതങ്ങളുടെ അരികത്തിരിക്കുവാന്‍ ഭയമായ അയാള്‍ ഇറങ്ങി ഓടി - നിലവിളിച്ചുകൊണ്ട്‌.....



കോടമഞ്ഞ്‌ പൂര്‍ണ്ണമായും മാറിയിരുന്നില്ല. കേട്ടറിഞ്ഞ അഞ്ചാറ്‌ കാലിപിള്ളേരും, കുറച്ച്‌ കിഴവന്‍മാരും, നല്ല പ്രായം കഴിഞ്ഞ കുറച്ച്‌ സ്ത്രീകളും, രണ്ട്‌ മൂന്ന്‌ ചാവാലി പട്ടികളും ആ കൊക്കക്ക്‌ മുകളില്‍ വന്ന്‌ നിന്ന്‌ കുറച്ച്‌ താഴെയായി കാണുന്ന മൂടല്‍ മഞ്ഞിനെ നോക്കിനിന്നു. മറ്റൊന്നും അവരുടെ മുന്‍പില്‍ അനാവ്യതമായിരുന്നില്ല. ഒരു തട്ടുപൊളിപ്പന്‍ വണ്ടിയുടെ കരകരാ ശബ്ദം കേട്ട്‌ അവര്‍ തിരിഞ്ഞ്‌ നോക്കി... നീല വണ്ടിയാണ്‌. അക്ഷരം വായിക്കാന്‍ അറിയാത്ത അവര്‍ മനസ്സില്‍ പറഞ്ഞു



"ഏമാന്‍മാര്‍.... !!



രണ്ട്‌ പേരെ അതില്‍ ഉണ്ടായിരുന്നുള്ളു. അവരുടെ ഭാഷയില്‍ വല്യേമ്മാനും, കൊച്ചേമ്മാനും. വല്യേമ്മാന്‌ പറയത്തക്ക പ്രായമില്ല. എന്നാല്‍ നന്നേ ചെറുപ്പവുമല്ല. കൊച്ചേമ്മാനെ നര അതിക്രമിക്കാന്‍ തുടങ്ങിയിട്ട്‌ നാള്‌ കുറച്ചേറയായി. വല്യേമ്മാണ്റ്റെ മുഖത്ത്‌ എന്തോ ഒരു ശോകഭാവം നിഴലിട്ട്‌ നിന്നിരുന്നു - തണ്റ്റെ ആരോ നഷ്ട്ടപ്പെട്ടതുപോലെ......അതുകണ്ട്‌ അവിടെ കൂടിനിന്നവരിലേക്കും ഈ ശോകഭാവം സംക്രമിക്കാന്‍ തുടങ്ങി.....



അദ്ദേഹം താഴേക്കിറങ്ങുവാന്‍ വല്ല വഴിയുണ്ടോ എന്നുനോക്കി കൊക്കയുടെ അരുകിലേക്ക്‌ നടന്നു. കൊച്ചേമ്മാന്‍ പതിയെ പിന്നോട്ട്‌ വലിഞ്ഞ്‌ തന്റെ തനി സ്വഭാവം കാണിക്കാന്‍ തുടങ്ങി.....



"ആരടാ അവര്‍ ചാടുന്നത്‌ കണ്ടത്‌....?"



അയാള്‍ ഒന്നമറി.... ആള്‍ക്കൂട്ടത്തിന്റെയിടയില്‍ ഒതുങ്ങി നിന്നിരുന്ന കച്ചവടക്കാരന്റെ മുട്ടുകള്‍ തമ്മില്‍ കൂട്ടിയിടിക്കാന്‍ തുടങ്ങി... ഒരു വിധേന ഉറഞ്ഞ്‌ തുള്ളുന്ന കൊച്ചേമ്മാന്റെ മുന്‍പില്‍ മിടിക്കുന്ന ഹ്യദയത്തോടെ കയറി നിന്നു.



'ഞാ........'



ശബ്ദം പുറത്തേക്ക്‌ വന്നില്ല.കൊച്ചേമ്മാന്‍ അയാളെ തന്റെ ചോരകണ്ണുകളാല്‍ തറപ്പിച്ച്‌ നോക്കി...ഇതുകണ്ട കച്ചവടക്കാരന്‍ തുള്ളപ്പനി പിടിപ്പെട്ടവനേപ്പോലെ വിറക്കാന്‍ തുടങ്ങി.



'ഞാനെന്ന്‌ വച്ചാല്‍ .....? നിനക്ക്‌ പേരില്ലേടാ......? അവരെ തള്ളിയിട്ടത്‌ നീയല്ലേടാ........?'



കച്ചവടക്കാരന്റെ നേര്‍ക്കുനോക്കി കൊച്ചേമ്മാന്‍ ആക്രോശിച്ചു. ഇതുകേട്ടപാടെ ചക്കവെട്ടിയിട്ടത്‌ പോലെ കച്ചവടക്കാരന്‍ താഴേക്ക്‌ പതിച്ചു.



'എടോ.... അവരെ വിട്ട്‌ താനിങ്ങ്‌ പോരെ.......'



സഹതാപത്തോടെ വല്യേമ്മാന്‍ പറഞ്ഞു. എന്തോ ധീരക്യത്യം ചെയ്‌ത ഭാവത്തോടെ അയാള്‍ വല്ല്യേമ്മാന്റെ സവിധത്തിലണിഞ്ഞു.



'അവരുടെ ശരീരം കിട്ടാന്‍ വല്ല വഴിയുണ്ടോ എന്ന്‌ ഞാനൊന്ന്‌ നോക്കട്ടെ........'



താഴെ കാണുന്ന കോടയിലേക്ക്‌ ഉറ്റുനോക്കികൊണ്ട്‌ വല്ല്യേമ്മാന്‍ പറഞ്ഞു. അയാള്‍ ഒരു നിമിഷം കണ്ണടച്ച്‌ തന്റെ പ്രിയതമയെ ഓര്‍ത്തു. പിന്നെ കണ്ണുതുറന്ന്‌ തന്റെ സഹപ്രവര്‍ത്തകനെ ഒന്ന്‌ തിരിഞ്ഞ്‌ നോക്കി - പണ്ട്‌ കര്‍ത്താവീശോമിശിഹാ ശിമയോന്‍ പത്രോസിനെ നോക്കിയതുപോലെ - അവിടെ കൂടിനിന്നവരോട്‌ എന്തോ ധീരക്രിത്യം നടത്തുവാന്‍ പോകുന്നതുപോലെ അഭിവാദ്യം ചെയ്‌തു. പിന്നെ ആ വാഹനത്തിനെയും, അതിലുള്ളവരേയും അന്വേഷിച്ച്‌ താഴേക്ക്‌ എടുത്ത്‌ ചാടി.......



- അതായിരുന്നു രണ്ടാമത്തേത്‌........... !!!



തന്റെ വല്ല്യേമ്മാന്‍ ഒറ്റക്ക്‌ അവരെ അന്വേഷിച്ച്‌ പോകുന്ന യാത്ര കണ്ട്‌



'ഏമ്മാനെ ഞാനും വരുന്നു'



എന്ന്‌ പറഞ്ഞ്‌ കൊച്ചേമ്മാനും വല്ല്യേമ്മാനെ അനുഗമിച്ചു.



- അതായിരുന്നു മൂന്നാമത്തേത്‌.......... !!!



തന്നെ ഇത്രയും നേരം കബളിപ്പിച്ച് കൊണ്ടിരുന്ന ഒരു മാക്കാച്ചി തവളെയെ പിടികൂടാനായി മുന്നോട്ട്‌ കുതിച്ച ഒരു ചാവാലി പട്ടി അടിതെറ്റി താഴേക്ക്‌ പതിച്ചു.



- അത്‌ എണ്ണാമോ ...? എങ്കില്‍ നാലാമത്തേത്‌....... !!!



കേട്ടറിഞ്ഞ്‌ കേട്ടറിഞ്ഞ്‌ ആളുകള്‍ കൂടി..... സ്‌ത്രീകളായിരുന്നോ....., പുരുഷന്‍മാരാണോ കൂടുതലെന്ന്‌ പറയുവാന്‍ സാധിക്കുമായിരുന്നില്ല. കാരണം എല്ലാവരും വലിയ കരിബടം ആകമാനം വാരി പുതച്ചിരുന്നു. അവര്‍ കാത്തിരിക്കുകയായിരുന്നു; വാഹനത്തില്‍ താഴേക്ക്‌ പോയവരെ വല്ല്യേമ്മാനും, കൊച്ചേമ്മാനും കൂടി കൊണ്ടുവരുന്നതും കാത്ത്‌.....



ഒരു നിലവിളിയും, മാറത്തടിയും കേട്ട്‌ എല്ലാവരും തിരിഞ്ഞു നോക്കി..... ഒരു ഗര്‍ഭണിയായ സ്‌ത്രീ ഓടി വരുന്നു.



- 'വല്ല്യേമ്മാണ്റ്റെ ഭാര്യയാണ്‌....... '



അവര്‍ പിറുപിറുത്തു. അന്തിവെയിലേറ്റ്‌ തിളങ്ങികൊണ്ടിരുന്ന അവരുടെ വൈരമൂക്കുത്തിയിലായിരുന്നു അവിടെ കൂടിനിന്ന സ്‌ത്രീകളുടെ ശ്രദ്ധ; പുരുഷന്‍മാരുടേത്‌ അവരുടെ നിറഞ്ഞ മാറിലും......



അവര്‍ വന്നപാടെ എല്ലാവരെയും ഒന്ന്‌ പകച്ച്‌ നോക്കി; പിന്നെ തന്റെ ഭര്‍ത്താവ്‌ സഞ്ചരിച്ചിരുന്ന വാഹനത്തെ നോക്കി. അതില്‍ വച്ചിരുന്ന ഭര്‍ത്താവിന്റെ‌ തൊപ്പിയെടുത്ത്‌ മാറോട്‌ ചേര്‍ത്തു. പിന്നെ തന്റെ‌ ഭര്‍ത്താവിനെയന്വേഷിച്ച്‌ താഴേക്ക്‌ കുതിച്ചു. ആരും തടഞ്ഞില്ല..... കാരണം അവള്‍ തന്റെ‌ ഭര്‍ത്താവിനെയന്വേഷിച്ച്‌ പോയതാണല്ലോ..... ?



- അത്‌ അഞ്ചാമത്തേത്‌..... അല്ല + അര (കാരണം അവള്‍ ഗര്‍ഭണിയായിരുന്നു)



ജനം കാത്തിരുന്നു; ഇനിയാരെങ്കിലും ആ വാഹനത്തില്‍ വന്നവരെ അന്വേഷിച്ച്‌ പോകുന്നുണ്ടോ എന്ന്‌ നോക്കി. എന്നാല്‍ അവര്‍ നിരാശരായി..... ആരും ആരെയും അന്വേഷിച്ച്‌ പോയില്ല.



സൂര്യന്‍ അസ്തമിച്ചു. -ഒന്നാം ദിവസം.



അന്നത്തെ balance sheet ഇപ്രകാരമായിരുന്നു.



- വാഹനത്തിലിരുന്നവര്‍ (ക്യത്യമായി അറിയില്ല എങ്കിലും ഏകദേശം) - 02



- വല്ല്യേമ്മാന്‍ - 01



- കൊച്ചേമ്മാന്‍ - 01



- പട്ടി (അതിനെ എണ്ണത്തില്‍ കൂട്ടാമോ ? അതുംജീവനുള്ളത്‌ തന്നെയാണല്ലോ.... ?) - 01



- ഭാര്യ (ഗര്‍ഭണി 1 + 1/2) - 1 1/2



ആകെ അഞ്ചര മനുഷ്യര്‍ + 1 പട്ടി.



രണ്ടാം ദിവസമായി..... പ്രഭാതം.



ഒരു വലിയ ജനസഞ്ചയം ആ കൊക്കക്ക്‌ മുന്‍പില്‍ ഒത്തുകൂടി. പക്ഷെ അവര്‍ നിരാശരായി. കാരണം ഒത്തിരി വല്ല്യേമ്മാന്‍മാര്‍ ആ സ്തലം സന്ദര്‍ശിച്ചതൊഴികെ ആരും ആരെയും അന്വേഷിച്ച്‌ പോയില്ല.അങ്ങനെ ഇങ്ങനെയൊരു സ്തലം ഈ ഭൂമിമലയാളത്തില്‍ ഉണ്ടെന്ന്‌ ഈ സംഭവം മൂലം പൊതുജനം അറിഞ്ഞു.



പിന്നെയൊരൊഴുക്കായിരുന്നു..... അന്നന്നത്തെ balance sheet തയ്യാറാക്കാന്‍ ആര്‍ക്കും സാധിക്കുമായിരുന്നില്ല. അന്വേഷിച്ച്‌ പോകുന്നവര്‍ അത്രമാത്രം ഉണ്ടായിരുന്നു.



ഡല്‍ഹി, കാഷ്മീര്‍, മുംബൈ, ഹൈദരാബാദ്‌, മധുര, തിരുവനന്തപുരം എന്തിന്‌ ഈ കാസറഗോഡ്‌ നിന്നുപോലും ആളുകള്‍ അങ്ങോട്ടൊഴുകി..... ഒറ്റയായും; പെട്ടയായും - പെട്ടയാകുബോള്‍ ഒരാണും ഒരു പെണ്ണും നിര്‍ബന്ധം. ഇന്ത്യയില്‍ നിന്നു മാത്രമല്ല വിദേശനാടുകളില്‍ നിന്നുപോലും ആളുകള്‍ തങ്ങള്‍ക്ക്‌ മുന്‍പേ പോയവരെ അന്വേഷിച്ച്‌ യാത്രയാകാന്‍ തുടങ്ങി....., കൈകോര്‍ത്ത്പിടിച്ച്‌.....



ഇന്നത്‌ ആത്മഹത്യാ മുനമ്പ് എന്നറിയപ്പെടാന്‍ തുടങ്ങി. അന്വേഷിച്ച്‌ പോക്ക്‌ അത്ര ശരിയല്ലന്ന്‌ തോന്നിയ സര്‍ക്കാര്‍ അതിനുചുറ്റും മുള്ളുവേലി കെട്ടി. എന്നിരുന്നാലും എടക്കിടെ ആ മുള്ളുകബികളെ അവഗണിച്ച്കൊണ്ട്‌ ചിലര്‍ ഒറ്റയായും, പെട്ടയായും അന്വേഷിച്ച്പോക്ക്‌ തുടര്ന്നുകൊണ്ടേയിരുന്നു.ഇന്ന്‌ ആ സഥലം അപ്പാടെ മാറി. ഇന്നത്‌ ഒരു സുഖവാസ കേന്ദ്രം ആണ്‌. ഒറ്റപ്പെട്ട്‌ കിടന്നിരുന്ന ആ പ്രദേശം കൂറ്റന്‍ കെട്ടിടങ്ങളാല്‍ നിറഞ്ഞ്‌ കിടക്കുന്നു.



അന്നത്തെ ആ ചായകച്ചവടക്കാരന്‍ രണ്ട്‌ കൂറ്റന്‍ പഞ്ചനക്ഷത്ര ഹോട്ടലുകളുടെ സ്വന്തക്കാരനായി തീര്‍ന്നിരിക്കുന്നു.



ഇന്നയാള്‍ക്ക്‌ അന്നവിടെ നിര്‍ത്താതെ പോയ ആ യാത്രക്കാരോട്‌ സ്നേഹമാണ്‌..... അവര്‍ വണ്ടി നിര്‍ത്തിയിരുന്നെങ്കില്‍, ചായ കുടിച്ചിരുന്നെങ്കില്‍.....ഒരുപക്ഷെ ഒരു വീണ്ടുവിചാരം വന്ന്‌ തങ്ങളുടെ ഉദ്ദ്യമം ഉപേഷിച്ചിരുന്നെങ്കില്‍..... എങ്കില്‍ താനിപ്പോഴും........ ദൈവത്തിന്റെ ഓരോ കളികളേ.................



© saboose



Read more...

ഓണവും സദ്യയും......(എന്റെ തകര്‍ന്നടിഞ്ഞ കിനാക്കള്‍)


തരുണീമണികളായ പൂങ്കൊടിമാരുടെ കൂടെയിരുന്ന്‌ അത്തപ്പൂക്കളം ഇട്ട്‌, കൈകൊട്ടിക്കളിക്ക്‌ അവരെ പ്രോത്സാഹിപ്പിച്ച്‌, കാളരാഗത്തില്‍ കര്‍ണ്ണകടോരമായ ഗാനമാലപിച്ച്‌ കാര്‍ന്നോന്‍മാരുടെ നോട്ടപ്പുള്ളിയായി, ഒരു all in all ആയി തരുണിമാരെ തട്ടിയുരുമ്മി നടന്ന്‌, ഓണസദ്യയുണ്ട കഴിഞ്ഞ വര്‍ഷത്തെ അനുഭവം വെച്ചാണ്‌ ഈ വര്‍ഷവും അതേ ഹോട്ടലില്‍ തന്നെ രൂപ 750 അടച്ച്‌ സീറ്റ്‌ അങ്ങ്‌ ഉറപ്പിച്ചത്‌.



750 രൂപ കൊടുത്ത്‌ വാങ്ങിയ പുതിയ കസവ്‌ മുണ്ടും, ഷര്‍ട്ടും അണിഞ്ഞ്‌ ക്യത്യം 11 മണിക്ക്‌ തന്നെ ഹോട്ടലില്‍ റെഡി. റിസപ്ഷനിസ്റ്റിന്റെ നനുത്ത പുഞ്ചിരി പങ്കുവച്ച്‌, ഒത്തിരി പ്രതീക്ഷകളോടെ, തുടിക്കുന്ന ഹ്യദയത്തോടെ ഹാളിലേക്ക്‌ കടന്നു.



എന്റെ ഈശോതമ്പുരാനേ...കളറുകളെ തേടി ആര്‍ത്തിയോടെ പാഞ്ഞ കണ്ണുകള്‍ ഫ്യൂസടിച്ച ബള്‍ബ്‌ പോലെയായി......



കളറുകള്‍ക്ക്‌ പകരം black & white കളുടെ ഒരു പട, ഒപ്പം പുട്ടിന്‌ തേങ്ങ എന്നപോല്‍ കുറച്ച്‌ പൊടികുഞ്ഞുങ്ങളും. മഷിയിട്ട്‌ നോക്കിയിട്ട്‌ പോലും ഒരു കളെറെങ്കിലും...... സ്വാഹ:



ഓണസദ്യ കൊലച്ചോര്‍ പോലെ ഉണ്ടെണീറ്റ്‌ സഥലം കാലിയാക്കുബോള്‍ 750രൂപ പോയതിലായിരുന്നില്ല സങ്കടം..... കുറച്ച്‌ ദിവസങ്ങളായി പ്രാക്ടീസ്‌ ചെയ്‌ത്‌ കൈപ്പിടിയില്‍ ഒതുക്കിയ പാട്ടും, നെറ്റില്‍ മുങ്ങിതപ്പിയെടുത്ത latest സര്‍ദാര്‍ജി ഫലിതങ്ങളുംവെള്ളത്തിലായതിലായിരുന്നു.



എങ്കിലും എന്റെ മാവേലിയേ....എന്നോടിത്‌ വേണ്ടായിരുന്നു. അല്ലങ്കിലും മാവേലിയെ എന്തിന്‌ പറയണം....?



ഉള്ളസമയത്ത്‌ മറൈന്‍ ഡ്രൈവില്‍ കാലാ പെറുക്കാന്‍ പോയാല്‍ മതിയായിരുന്നു......





© saboose




Read more...

അവന്‍



വീട്ടുകാര്‍ പറഞ്ഞു, കൂട്ടുകാര്‍ പറഞ്ഞു, ഒടുവില്‍ പൊതുജനവും പറഞ്ഞു

നീ "അവന്‍ " ആണ്.

പക്ഷെ അവന്‍ കാത്തിരുന്നു അവന്‍ "അവന്‍" ആണന്ന് അറിയാന്‍ .

ആ കാത്തിരിപ്പ് നീണ്ടപ്പോള്‍ അവന്‌ ശങ്കയായി

"അവന്‍ " അവനാണന്ന കാര്യത്തില്‍.........

ഒടുവില്‍ അവനിലെ "അവന്‍ " ഉണര്‍ന്നു............

ആ ഉണര്‍വ്വ് അവനെ നയിച്ചു "അവന്‍ " അവനാണന്ന

യാഥാര്‍ത്ഥ്യത്തിലേക്ക്........., ബോദ്ധ്യത്തിലേക്ക്.....



© saboose




Read more...

അവള്‍



പതിച്ചി പറഞ്ഞു, അമ്മ പറഞ്ഞു, അചഛ്‌ന്‍ പറഞ്ഞു 'അവള്‍' ആണന്ന്‌......

പക്ഷെ അവള്‍ മാത്രം പറഞ്ഞു ഞാന്‍ "അവന്‍" ആണ്‌.

അവള്‍ 'അവന്‍മാരേപ്പോലെ' സംസാരിച്ചു, വളര്‍ന്നു, ഇടപഴകി, വസ്ത്രം ധരിച്ചു.

കാലം പൂകെ അവളിലെ ഫലങ്ങള്‍ സംബുഷ്ടങ്ങളായപ്പോഴും,

അവളിലെ വസന്തം വിരിഞ്ഞ്‌ സുഗന്ധം പടര്‍ത്തിയപ്പോഴും

അവള്‍ പറഞ്ഞു ഞാന്‍ 'അവന്‍' ആണന്ന്‌.

അവള്‍ 'അവന്‍'മാരോടൊപ്പം അറിഞ്ഞിട്ടില്ലാത്ത ഇന്ദ്രിയാനുഭവങ്ങളുടെ

മാസ്മരികതകളില്‍ അലിഞ്ഞലിഞ്ഞ്‌ പാറികളിച്ചപ്പോഴും പറഞ്ഞു

ഞാന്‍ 'അവന്‍' ആണ്‌ എന്ന്‌.



അവളിലെ വസന്തം തെറ്റിയപ്പോള്‍

ഒന്നറച്ചെങ്കിലും അവള്‍ പറഞ്ഞു ഞാന്‍ അവന്‍ ആണ്‌.

ഒടുവില്‍ ഈറ്റുനോവിനാല്‍ അലറിക്കരഞ്ഞ അവള്‍ പറഞ്ഞു

ഞാന്‍ 'അവള്‍ ' ആണ്‌.....അവള്‍ മാത്രമാണന്ന്‌......


© saboose




Read more...

  © Blogger template On The Road by Ourblogtemplates.com 2009

Back to TOP